Tuesday, July 7, 2009

അസുരവിത്ത്‌

" എന്തിനാ കുട്ടി ആണാണോ ,പെണ്ണാണോ എന്ന് അറിയേണ്ടെന്ന് ഡോക്ടറോട് പറഞ്ഞതു,എന്തായാലും സ്കാന്‍ ചെയ്തില്ലേ?"പോളിന്റെ മടിയില്‍ കിടന്നുകൊണ്ട് ലീന ചോദിച്ചു.
"അറിഞ്ഞാല്‍ ഈ കാത്തിരിപ്പിന്റെ രസം പോയില്ലേടി...."
"എന്തായാലും രണ്ടു മാസം കഴിയുമ്പോള്‍ അറിയും, അത് ഇന്നു തന്നെ അറിയാമായിരുന്നു. ഛെ...,കഷ്ടമായിപ്പോയി." അല്‍പ്പ സമയത്തെ മൌനത്തിനു ശേഷം ലീന പറഞ്ഞു "പെണ്‍കുട്ടി മതി,അതാവുമ്പോള്‍ എനിക്ക് അണിയിച്ചൊരുക്കി നടത്തുകയോക്കെ ചെയ്യാമല്ലോ."
"അതെയതെ, വയസ്സുകാലത്ത് വേലിക്ക് ചുറ്റും ചൂളമടി കേള്‍ക്കുമ്പോള്‍,അവന്മാരെ തല്ലിയോടിക്കാനെ എനിക്ക് സമയമുണ്ടാവൂ.ആണ്‍ കുട്ടിയാണേല്‍ ആ ബുദ്ധിമുട്ടില്ല."പോള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഏയ് ..ഇവള്‍ അങ്ങിനെ ചീത്തപേരൊന്നും ഉണ്ടാക്കത്തില്ല.എന്നെപ്പോലെ അച്ഛനമ്മമാരെ അനുസരിച്ച് ഒരു നല്ല പെണ്ണായി വളരും..."

"വേറെയാരെപ്പോലെയായാലും നിന്നെപ്പോലാകരുത്." ഇതെല്ലാം കേട്ടുകൊണ്ട് അവളുടെ വയറ്റിനുള്ളില്‍ കിടന്നു ഞാന്‍ ഓര്‍ത്തു. കൊള്ളാവുന്ന വേറെ ഒരുത്തനെ കിട്ടിയപ്പോള്‍ ,ജീവനുതുല്യം സ്നേഹിച്ചിരുന്നു എന്നവകാശപെട്ട് , പിന്നീട് കാമുകനെ തള്ളിപ്പറയുന്ന നിന്റെ വേശ്യാതുല്യ സ്വഭാവം എന്തായാലും എനിക്കുണ്ടാവില്ല, തീര്‍ച്ച.."
കഴിഞ്ഞ ഏഴെട്ടു മാസമായി ഞാന്‍ കാത്തിരിക്കുന്ന ഒരു ദിവസമുണ്ട്.നീ രക്തം വാര്‍ന്നു മരിക്കുന്ന ദിവസം. അതിനായിയാണ് ഈ ഇരുട്ടറയില്‍ നിരായുധനായ പോരാളിയെപ്പോലെ ഞാന്‍ ഒളിച്ചിരിക്കുന്നത്.
എന്റെ ദേഹവിയോഗം നിന്നെ തെല്ലും അലട്ടുന്നില്ലെന്നറിയുന്നു സഖീ...ഒരോര്‍മ്മപ്പെടുതലിനാണീ രണ്ടാം വരവ്.ഞാന്‍ മൂലം ഭര്‍ത്താവിനൊപ്പം വേഴ്ച്ചയിലെര്‍പ്പെടാന്‍ കഴിയാതെ ഉഴറുന്ന നിന്റെ വേദന ഞാന്‍ അറിയുന്നു.എനിക്കായി താരാട്ട് പാട്ടുകള്‍ ഒരുക്കേണ്ട പ്രിയേ ...നിന്റെ ചരമഗീതം ഒരുങ്ങിക്കഴിഞ്ഞു.
കപടതയില്ലാതെ ഇപ്പോള്‍ നീ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നു, നീ വേദന തിന്നു പിടഞ്ഞു ,പിടഞ്ഞു മരിക്കുന്നതിനു മുന്‍പ്, എനിക്കപരിചിതമല്ലാത്ത എന്റെ പുറത്തേയ്ക്കുള്ള വഴിമധ്യത്തില്‍ വച്ചു ഞാന്‍ അലറും,"ഇതു ഞാന്‍, നീ പങ്കില പോലെ തള്ളിയ നിന്റെ കാമുകന്‍".ഇതെന്‍ രോദനമായി നീ കാണരുത്. നമ്മുടെ ഈ യുദ്ധത്തില്‍ ഞാന്‍ മരിച്ചാലും വിജയം എനിക്ക് തന്നെ. ശിഷ്ടകാലം എന്നെയോര്‍ത്ത് വേദനിക്കെന്‍ സഖീ........."