Thursday, October 29, 2015

നോവൽ അദ്ധ്യായം 6 : ഡേവിസ്

എറോഡ്രോം പിന്നിട്ടു ഞാൻ പാലത്തിലെത്തി. വായുവിനെ കീറിമുറിക്കുന്ന ശീല്ക്കാര ശബ്ദത്തോടെ പിന്നിൽ വിമാനങ്ങൾ പറന്നുയരുന്നുണ്ടായിരുന്നു. വണ്ടി കയറിയപ്പോൾ, കപ്പലുകൾക്ക് വഴി മാറിക്കൊടുക്കുന്ന ആ കറുത്ത പാലം ആടുന്ന പോലെ തോന്നി. സന്ധ്യയായത്തോടെ കായലിലൂടെ വെളിച്ചം വിതറിക്കൊണ്ട് ജങ്കാറുകൾ ഒരു തിമിംങ്കലത്തെപ്പോലെ ഇഴഞ്ഞു നീങ്ങുന്നുണ്ട്.
അക്വേഷ്യമരങ്ങൾ ഇരുവശവും നിൽക്കുന്ന വഴികളും,
നേവൽബേസും, കപ്പൽശാലയും, 
മറേൻ ഡ്രൈവിലെ ഒരിക്കലും പണിതീരാത്ത അംബരചുംബിയും,ഇളം നീലയും വെള്ളയും നിറമണിഞ്ഞ തെരുവ് വിളക്കുകളും പിന്നിട്ടുകൊണ്ട് വാൻ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

ഡേവിസിന്റെ വീടെത്തിയപ്പോഴേക്കും ഇരുട്ട് വീണിരുന്നു. മറിയത്തള്ള  ഗേറ്റ് തുറന്നു തന്നു.
"എന്തൊക്കെയുണ്ട് മറിയചേടത്തി ?" 
"ഓ... എന്നാ പറയാനാ... " ഗേറ്റിൽ പിടിച്ചു നിന്നുകൊണ്ട് അവർ ചിരിച്ചു.
"ഡേവിസ് ഇല്ലേ ?"
"ഓ... അകത്തുണ്ട്".
ശബ്ദം കേട്ട് ഡേവിസ് വീടിനു പുറത്തേക്കു വന്നു, പുറകെ അയാളുടെ ആറു വയസ്സുകാരൻ മകൻ ജെറിയും. വണ്ടിയിൽ നിന്നിറങ്ങി വീട്ടിലേക്കു നടക്കവേ ഡേവിസ് ഇട്ടിരുന്ന ഖദർ വസ്ത്രത്തെ നോക്കി ശിവൻ കളിയാക്കി ചോദിച്ചു.
"വീടു പണിയും പാലം പണിയും ഒക്കെ നിർത്തി നീ അപ്പച്ചന്റെ പോലെ രാഷ്ട്രീയത്തിലേക്കിറങ്ങിയോ?"
"ഓ.. ഇനി അതോക്കെയെ രക്ഷയുള്ളൂ." ഡേവിസ് ചിരിച്ചുകൊണ്ട് ശിവന്റെ തോളിൽ കൈ വച്ചു.
"നരച്ചു തുടങ്ങിയല്ലോടാ... മുടിയൊക്കെ നീട്ടി വളർത്തി... ഇപ്പൊ തനി ഒരു ഹിപ്പിയായിട്ടുണ്ട്" ഡേവിസ് പറഞ്ഞു.
"കഷണ്ടിക്കാർ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല, അല്ലെടാ മോനെ?" ശിവൻ ജെറിമോനോടായി ചോദിച്ചു.
ഡേവിസിന്റെ പുറകിൽ നിന്ന് ചിരിച്ചു കൊണ്ട് അവൻ തലയുയർത്തി ഡേവിസിനെ ഒന്ന് നോക്കുക മാത്രം ചെയ്തു.
"ഇവൻ വലുതായല്ലോ ! നമ്മളിപ്പോ കണ്ടിട്ട് രണ്ടു വർഷം..." ശിവൻ ഒര്തെടുക്കാൻ ശ്രമിച്ചു.
"രണ്ടോന്നുമല്ല.മൂന്നു വർഷം കഴിഞ്ഞു... നീ വാ.." ഡേവിസ് വീടിനകത്തേക്ക് നടന്നു.
പെട്ടെന്ന് പുറത്തേക്കു നോക്കി മറിയതള്ളയോടായി ശിവൻ ഉറക്കെ വിളിച്ചു പറഞ്ഞു,
" ചെടത്തിയെയ്... വണ്ടീന്ന് ആ നായിനെ ഒന്ന് തുറന്നു വിട്ടേക്ക്... പേടിക്കണ്ട അതൊന്നും ചെയ്യില്ല.." 
കോപ്പർ വണ്ടിയിൽ നിന്നിറങ്ങി ആ മതിൽക്കെട്ടിനുള്ളിൽ ഓടിനടക്കുന്നതും നോക്കി ജെറി ഇറയത് നിന്നു.

"അപ്പച്ചനുണ്ടോ?" വീട്ടിലേക്കു കയറുമ്പോൾ ശിവൻ ഡേവിസിനോട് സ്വകാര്യത്തിൽ ചോദിച്ചു.
"ഇല്ല, ലീഡറെക്കാണാൻ തിരിവനതപുറത്തുപോയിരിക്കുവാ.." ഡേവിസ് പറഞ്ഞു.
സംസാരം കേട്ട് അടുക്കളയിൽ നിന്നും ഡേവിസിന്റെ ഭാര്യ കൈ തുടച്ചു കൊണ്ട്  സ്വീകരണ മുറിയിലേക്ക് വന്നു.
"എത്തിയോ?" അവർ ചിരിച്ചു കൊണ്ട് ശിവനോട് ചോദിച്ചു.
"ങാ.. റേച്ചൽ ഡേവിസ്... അകത്തു മീൻകറിയൊക്കെ ഉണ്ടാക്കുകയായിരുന്നെന്ന്നു തോന്നുന്നു. നല്ല നസ്രാണി മീൻകറി കൂട്ടിയ കാലം മറന്നു. ഞാനിവിടെ രണ്ടു മൂന്നു ദിവസം ഉണ്ടാകും, വിവിധ തരത്തിലുള്ള മീൻകറികളായിക്കോട്ടേ.."
"ഓ...ശരി. ഇതെന്തുപറ്റി, ഇത്തവണ ഒറ്റക്കൊള്ളോ? മദാമ്മക്കുട്ടികളെ ആരെയും കൂട്ടു കിട്ടിയില്ലേ?" റേച്ചൽ ചോദിച്ചു.
"ഒന്നിനെ തലയിൽ നിന്നോഴിച്ച് എയർ പോർട്ടിൽ വിട്ടിട്ടു വരുന്ന വഴിയാ.."ശിവൻ പറഞ്ഞു. 
ഡേവിസിനെ ചൂണ്ടിക്കാണിച്ചു ശിവൻ ചോദിച്ചു,
"ങാ, ഇവനിതെന്തിനുള്ള പുറപ്പാടാ? തടിവച്ചു കുടവയറും ചാടി, ഒരുമാതിരി...റെച്ചലാണെങ്കിൽ ദിനംപ്രതി ചെറുപ്പവും ആയി വരുന്നു."
അവൾ ചിരിച്ചു.
ശിവൻ തുടർന്നു,"പണ്ട് ഞാൻ പുറത്തു പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഇതുപോലൊരു കേസ് ഉണ്ടായിരുന്നു. പ്രശസ്തനും സുന്ദരനുമായ തന്റെ ഭർത്താവിനെ മറ്റു സ്ത്രീകൾ നോക്കാതിരിക്കാനായി ഒരു സ്ത്രീ- അവർക്ക് നല്ല തടിയുണ്ടായിരുന്നു, അവർ ഭർത്താവറിയാതെ ദിവസവും ഭക്ഷണത്തിലൂടെ ഹോർമോണ്‍ ഗുളികകൾ അരച്ചുചേർത്ത് കൊടുത്തിരുന്നു. അങ്ങനെ ഭർത്താവ് പ്രായത്തിനു മുൻപേ തടിച്ചു കിഴവനായി മറ്റാരാലും ശ്രദ്ധിക്കപ്പെടാതെ തന്റെ ഭാര്യയിൽ തന്നെ ഒതുങ്ങിക്കൂടി."

"പെണ്നല്ലേ ജാതി, ഇവയ്റ്റകൾ ഈ കമ്മ്യൂണിസ്ററ്റുകാരുടെ കാര്യം പറഞ്ഞ പോലെയാ. മുതലാളിമാരെ വലിച്ചു താഴെയിട്ടുകഴിഞ്ഞാ സമത്വമായി എന്നു വിചാരിക്കുന്ന പോലാ..." ഡേവിസ് പൊട്ടിച്ചിരിച്ചു.
"ഇതിലെന്റെ കുഴപ്പമൊന്നുമില്ല. കൂട്ടുകാരനോട് ഈ വലിച്ചു വാരിയുള്ള തീറ്റ കുറക്കാൻ പറയ് ശിവാ.., അല്ലെങ്കിൽ തന്നെ ഈ മൊതലിനെ ഞാനല്ലാതെ ആര് നോക്കാനാ..." ചിരിച്ചു കൊണ്ടവൾ അടുക്കളയിലേക്കു പോയി.

"കുപ്പിയൊന്നും ഇരിപ്പില്ലേ?" ശിവൻ സ്വകാര്യത്തിൽ ഡേവിസിനോട് ചോദിച്ചു.
"നീ വേണമെങ്കിൽ മുറിയിൽ പോയി ഒന്ന് ഫ്രഷ്‌ ആയിട്ടുവാ, കുറെ പറയാനുണ്ട്." ഡേവിസ് പറഞ്ഞു.
"പിന്നെ, ഫ്രഷ്‌ ആവാൻ !... നീ കുപ്പിയെടുക്ക്" ശിവൻ അക്ഷമനായി.
"ചേടത്തിയേയ്.. രണ്ടു കസേര വെളിയിലെക്കിട്ടോ.." ഡേവിസ് വിളിച്ചു പറഞ്ഞു.
"നീ ഇരിക്ക്, ഞാൻ സാധനങ്ങൾ എടുത്തോണ്ട് അങ്ങോട്ടു വരാം".ഡേവിസ് മുകളിലേക്ക് പോയി.


പുറത്ത് ജെറിമോൻ കോപ്പറുമായി കളിക്കുന്നത് ശിവൻ നോക്കി നിന്നു. അപ്പോഴേക്കും മറിയച്ചേടത്തി പുറത്തെ പുൽതകിടിയിൽ ഒരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞിരുന്നു.
"ഇന്ന് രണ്ടാളും കൂടി നേരം വെളുപ്പിക്കോ?" തിരികെ പോകുന്ന വഴി ചേടത്തി കളിയാക്കി ചോദിച്ചു.
ശിവൻ തിരികെ അർഥം വച്ച് മൂളുക മാത്രം ചെയ്തു.

അല്പ്പ സമയത്തിനു ശേഷം ഡേവിസ് കുപ്പിയും ഗ്ലാസ്സുമായി എത്തി.
"ജോണി വാക്കറാണ്, നിനക്ക് വിസ്ക്കി കുഴപ്പമില്ലല്ലോ അല്ലെ?" ഡേവിസ് ചോദിച്ചു.
"എന്തായാലും വിഷം തന്നെയല്ലേ... നീയോഴിക്ക് "
ഡേവിസ് മദ്യം ഒഴിച്ചു കൊണ്ടിരിക്കുമ്പോൾ ശിവൻ ചോദിച്ചു,
"എന്താ നീ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത് ?" 
"പറയാം...നമുക്ക് വയനാട്ടിൽ ഒരു കാപ്പി എസ്റ്റേറ്റ്‌ ഉണ്ട്.ഒരു ആയിരം ഏക്കർ അടുപ്പിച്ചുണ്ടത്. അപ്പച്ചൻ മന്ത്രിയായിരിക്കുന്ന കാലത്ത് ഒപ്പിച്ചെടുത്തതാണ്. പക്ഷെ ഇപ്പൊ അവിടെയൊരു  പ്രശ്നം."
ശിവൻ ചോദ്യ രൂപേണ മൂളി.
"പ്രേതബാധ"
"പ്രേതബാധയോ, കാപ്പി തൊട്ടതിനോ?" ശിവൻ ചിരിച്ചു.
"തമാശയല്ല. പണിക്ക് ആളെക്കിട്ടുന്നില്ല. പച്ചവെളിച്ചം, ചാത്തനേറ്, ബാധകൂടൽ എന്ന് വേണ്ട പല പല കഥകളാണ് പറയപ്പെടുന്നത്‌. ആദിവാസികളായിരുന്നു പ്രധാനമായും അവിടുത്തെ പണിക്കാർ. അവർ വരാതായത്തോടെ പുറത്ത് കൂർഗിൽ നിന്നൊക്കെ പണിക്കാരെ കൊണ്ടു വന്നു. ഇപ്പൊ അവരും തിരികെ പോകാനായി നില്ക്കുകയാണ്."
"കാരണം" ശിവൻ ചോദിച്ചു 
"കഴിഞ്ഞ ദിവസം എസ്റ്റേറ്റ്‌ മാനേജരുടെ ഭാര്യടെ ദേഹത്ത് എന്തോ ബാധ കൂടി. എന്ത് ചെയ്യും എന്നറിയാതെ ഞാനാകെ വിഷമിചിരിക്കുംപോഴാണ്  നീ വിളിക്കുന്നത്‌, നീ എന്നെയൊന്നു സഹായിക്കണം."
"ഛെ.. ഇത്രെയേ ഒള്ളോ.. ഞാൻ വിചാരിച്ചു....ങാ.. ആട്ടെ,നിന്റെ തോട്ടത്തിന് തൊട്ടടുത്ത് താമസിക്കുന്ന ആൾക്കാരൊക്കെ എങ്ങിനെയാ.., അല്ല,ചോദിക്കാൻ കാരണം ഈ ചാത്തനേറ്‌ എന്ന് പറയുന്നതൊക്കെ പൊതുവേ അസൂയക്കാരായ അയൽവാസികൾ എന്തെങ്കിലും ഉദ്ധേശത്തോടെ ചെയ്യുന്ന ഊന്നായിട്ടാണ് കണ്ടിട്ടുള്ളത്." ശിവൻ പറഞ്ഞു.
ഡേവിസ് താല്പ്പര്യപ്പൂർവ്വം മുന്നോട്ടാഞ്ഞിരുന്നു.
"ശരിയാണ് , ഇതിനിടയിൽ അങ്ങിനെയൊരു കളി നടക്കുന്നുണ്ടോ എന്നും അന്വേഷിക്കണം.കാപ്പിയുടെ മാർക്കറ്റ് കുറച്ചുകാലമായി ഇടിഞ്ഞു നില്ക്കുകയാണ്.അവിടെ ചെറുതും വലുതുമായി ഒരുപാട് തോട്ടം ഉടമകളുണ്ട്. ഈ ഓരോരോ തോട്ടങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടാറ്റാ- ബിനാമി പേരിൽ വാങ്ങിച്ചു കൂട്ടുന്നുണ്ട്. ടാറ്റയുടെ പേരുകേട്ട് ആൾക്കാർ വില കൂട്ടാതിരിക്കാനാണ് ബിനാമിയെ വച്ച് വാങ്ങിപ്പിക്കുന്നത്. അവർക്ക് ചിലപ്പോൾ നമ്മുടെ തോട്ടത്തിലും കണ്ണുണ്ടാവാം. ഇങ്ങനെയൊരു പ്രശ്നമുണ്ടാക്കി തോട്ടം ചുളുവിൽ തട്ടിയെടുക്കാൻ വല്ല പദ്ധതിയും ഇതിനു പുറകിലുണ്ടോ എന്നറിയണം. നീയവിടെ വരെപ്പോയി കാര്യങ്ങളൊക്കെ ഒന്നന്വേഷിക്കണം"
"ഏറ്റു..."രണ്ടു കൈകളും വായുവിൽ ഉയർത്തിക്കൊണ്ട് ശിവൻ പറഞ്ഞു.
സമാധാനത്തിന്റെ ഒരു നെടുവീർപ്പോടെ ഡേവിസ് തന്റെ ആദ്യത്തെ ഗ്ലാസ് കാലിയാക്കി.
"നിനക്കവിടെ എന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവിൽ താമസിക്കാം.മാനേജറെ ഞാൻ വിളിച്ചു പറയാം." ഡേവിസ് പറഞ്ഞു.
"അതൊന്നും വേണ്ട. എനിക്കൊരു വീടുണ്ട്." ശിവൻ വാനിനെ ചൂണ്ടിക്കാണിച്ചു.
"എന്റെ പോക്കിനെക്കുരിച്ചോ താമസത്തേക്കുറിച്ചോ ഓർത്ത് നീ വിഷമിക്കണ്ട. നിന്റെ ആളായിട്ടല്ല ഞാൻ അങ്ങോട്ട്‌ പോകുന്നത്, അതുകൊണ്ടുതന്നെ എനിക്ക് നിന്റെ ബംഗ്ലാവിൽ താമസിക്കാനാകില്ല. പക്ഷെ, എനിക്കവിടെ നല്ല ഭക്ഷണവും വൃത്തിയുള്ള ടോയ് ലറ്റും എർപ്പാടാക്കിതരാൻ നിന്റെ മാനേജരോട് സ്വകാര്യമായി പറയണം, നിർബന്ധം."
"അതിനെന്താ... അത് ഞാനിപ്പോതന്നെ റഫീക്കിനെ വിളിച്ചു പറഞ്ഞേക്കാം" ഡേവിസ് പറഞ്ഞു.
വായ്‌ മുട്ടിക്കാതെ ഒരുഗ്ലാസ് മദ്യം വായിലേക്കൊഴിച്ചു.

കാർ പോർച്ചിൽ നിന്ന് കൊപ്പരിന്റെ കുരകേട്ട് അവർ അവിടേക്ക് ശ്രദ്ധിച്ചു. ജെറി അവനുമായി കളിച്ചു കൊണ്ട് നില്ക്കുന്നു.
"എടാ, ഇങ്ങു പോ..അതിനെ ഉപദ്രവിക്കല്ലേ.. നീ കടി മേടിക്കും." ഡേവിസ് മകനോട്‌ വിളിച്ചു പറഞ്ഞു.  
"ഏയ് , അവൻ കടിക്കുകയോന്നുമില്ല" ശിവൻ അടുത്ത ഗ്ലാസ്‌ നിറക്കുന്നതിനിടെ പറഞ്ഞു. 
"നിന്റെ കണ്‍സ്ട്രക്ഷൻ ബിസിനസ് ഒക്കെ എങ്ങിനെ പോകുന്നു?" ശിവൻ ചോദിച്ചു  
"കുഴപ്പമില്ല, ചില ലേബർ പ്രശ്നങ്ങളോക്കെയുണ്ട്"
"ശരിക്കും കെട്ടിടങ്ങളാണ് ഒരു നാടിന്റെ സംസ്കാരത്തിന്റെയും ആ നാട്ടിലെ ആളുകളുടെ അഭിരുചിയുടേയും  മുഖമുദ്ര, അല്ലെ ? 'സിവിൽ ഈസ്‌ ആക്ച്വലി സിവിലൈസെഷൻ...' 
ഇപ്പൊ  ഈഫൽ ടവർ എന്ന് പറയുമ്പോ പാരിസ്, സ്റ്റാച്യൂ ഓഫ് ലിബർട്ടി എന്ന് പറയുമ്പോൾ ന്യൂ യോർക്ക്‌... എത്ര മനോഹരങ്ങളായ വാസ്തുശില്പങ്ങളാണവ. നമുക്കുള്ളതാണെങ്കിൽ പഴയ  ഒരു വൃത്തികെട്ട താജ് മഹലും. നമ്മുടെ വാസ്തു ശില്പ്പ അഭിരുചി ഇന്നും താജ് മഹലിനെ ചുറ്റിപ്പറ്റി കുരുങ്ങിക്കിടക്കുകയാണ്, അതിൽ നിന്ന് ഒട്ടും വളരാനും പോകുന്നില്ല."
"വാസ്തുശിൽപത്തെക്കുറിച്ച് ആധികാരികമായിപ്പറയുന്ന നിനക്ക് ഒരു വീട് വച്ച് താമസിച്ചു കൂടെ, കാശില്ലാഞ്ഞിട്ടല്ലല്ലോ?" ഡേവിസ് ഗൌരവത്തിൽ ചോദിച്ചു.
"ഓരോ മനുഷ്യരുടെയും മനസിനിണങ്ങുന്ന രീതിയിലായിരിക്കണം വീട്. സ്ഥിരമായ എന്തും എനിക്ക് പെട്ടെന്ന് മടുക്കും എന്ന് നിനക്കറിയാമല്ലോ.വണ്ടി ആകുമ്പോൾ ആ പ്രശ്നമില്ല. ഓരോ പ്രഭാതത്തിലും കണ്ണ് തുറക്കുമ്പോൾ പുതിയ ഓരോരോ മനോഹര തീരങ്ങൾ, കാണാൻ ഭംഗിയുള്ള സ്ഥലങ്ങളിൽ വണ്ടി നിർത്തി രണ്ടു ദിവസം താമസിച്ച് പിന്നെയും യാത്ര.യാത്രയിൽ കൂട്ട് കിട്ടുന്ന മദാമ്മകൾ. ഹാ...മനോഹരം." ശിവൻ സംസാരത്തിനിടെ ഗ്ലാസ്സിൽ മദ്യം നിറച്ചു കൊണ്ടിരുന്നു.
"നിന്റെ ജീവിതം കാണുമ്പോൾ എനിക്ക് ചെറിയ അസൂയയൊക്കെ ഇല്ലാതില്ല" ഡേവിസ് പറഞ്ഞു.
ഒരു ചെറിയ ചിരിയോടെ ശിവൻ പറഞ്ഞു,
"തുറഞ്ഞു പറഞ്ഞതിന് നന്ദി, എന്നാപ്പ്പിന്നെ ഞാനും ഒരു കാര്യം തുറന്നു സമ്മതിച്ചേക്കാം. നീയും നിന്റെ കുടുംബവും ആയിട്ടു മാത്രമേ ഈ ലോകത്ത് എനിക്കൊരു സ്ഥിര ബന്ധമൊള്ളൂ, ബാക്കിയെല്ലാം ഓർമ്മയിൽ നിർത്തേണ്ടതില്ലാത്ത അപരിചിത മുഖങ്ങൾ. മൂന്നു നാല് വർഷങ്ങൾ കൂടുമ്പോൾ നിന്നെ ഞാൻ ഇങ്ങനെ വന്നു കാണുന്നത് എന്തിനാണെന്നറിയാമോ? എനിക്ക് നഷ്ടപ്പെട്ടു പോയ എന്നെ ഒരു പ്രതിഫലനം പോലെ ഞാൻ നിന്നിൽ കാണുന്നു. ഒരേ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ രണ്ടുപേർ എടുത്ത തീരുമാനങ്ങളുടെ വ്യത്യാസത്തിൽ രണ്ടുതരം ജീവിതം നയിക്കുന്നു എന്ന് മാത്രം. വാസ്തവത്തിൽ നമ്മൾ രണ്ടു പേരല്ല, ഇവിടെ ഒരാളെ ഒള്ളു. വിവാഹം കഴിച്ചു കുടുംബസ്ഥനായി കഴിയുന്ന എന്നെ തന്നെ കാണുവാനാണ് ഞാനിവിടെ വരുന്നത്."
"വിവാഹത്തോട് ഇത്ര വെറുപ്പാണോ ഇപ്പോഴും ?" ഡേവിസ് ചോദിച്ചു.
ശിവൻ ഒരു ചിരിയോടെ പറഞ്ഞു, "സ്ത്രീകളെ ഒരു കാര്യത്തിനോഴിച്ച് സ്നേഹിക്കാവുന്ന ഒരു കാലം വരുമ്പോൾ വിവാഹം കഴിക്കാം. അല്ലെങ്കിൽ എന്റെ അച്ഛന്റെ ഗതിയായിത്തീരും എനിക്കും.വർഷങ്ങളോളം കൂടെ ജീവിച്ച് അച്ഛനെ ചതിച്ച് ഒടുവിൽ ഞങ്ങളെയുപെക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിപ്പോയ ആ സ്ത്രീയെ മറക്കാൻ സാധിക്കുന്ന കാലത്ത് ഒരു വിവാഹത്തെ പറ്റി ചിന്തിക്കാം. സ്വാർത്ഥകളാണെല്ലാം..സ്വാർഥകൾ....." 
ശിവൻ ഗ്ലാസ്സെടുത്തു, വെള്ളമോഴിക്കാത്ത മദ്യം അയാളിലേക്ക് കത്തിയിറങ്ങി.

ഡേവിസിന് ശിവനെ തടയാൻ തോന്നിയില്ല. ശിവൻ ആ കുപ്പി കാലിയാക്കി.
"വല്ലാത്ത കുടിയാണല്ലോടാ ഇത്?" ഡേവിസ് അതിശയപ്പെട്ടു. 
"ഇപ്പൊ കുടിക്കാറില്ല, കഞ്ചാവാ ഇഷ്ടം. ഇവിടെ ഇപ്പൊ ജെറിമോൻ ഒക്കെയുള്ളതുകൊണ്ടാ..."
"വാ, നല്ല വിശപ്പ്‌ വല്ലതും കഴിക്കാം" ഡേവിസ് പറഞ്ഞു 
അവർ ആടിയാടി അകത്തേക്കു നീങ്ങി.
റേച്ചൽ ഉറങ്ങിയിരുന്നില്ല.
"ചെടത്തിയുറങ്ങിയോ" ശിവൻ ചോദിച്ചു 
"പിന്നെ, പാതിരയായില്ലേ? അവർക്ക് രാവിലെ എഴുന്നെൽക്കേണ്ടാതാ.." അവൾ പറഞ്ഞു. 
ഭക്ഷണത്തിന് ശേഷം ശിവന് ശുഭരാത്രി നേർന്ന് ഡേവിസ് മുകളിലെ തന്റെ കിടപ്പുമുറിയിലേക്ക് നടന്നു.
പതറിയ കാലദികലുമായി ശിവൻ തന്റെ മുറി ലക്ഷ്യമാക്കി നടന്നു.
റേച്ചൽ മേശപ്പുറത്തു നിന്നും പാത്രങ്ങൾ എടുത്തു വയ്ക്കുന്ന ശബ്ദം കേട്ട് ശിവൻ തിരിഞ്ഞു നോക്കി.
അയാൾ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു.
അൽപ്പം കഴിഞ്ഞാണ് റേച്ചൽ ശിവനെ ശ്രദ്ധിച്ചത്. എന്തുവേണമെന്ന് അവൾ ശിരസ്സുയർത്തി ആംഗ്യത്തിൽ ചോദിച്ചു.
അയാൾ നിശബ്ദനായി നിന്നിടത്തു നിന്നനങ്ങാതെ അവളെ തുറിച്ചു നോക്കി നിന്നു.
അയാളുടെ കണ്ണുകളിലെ അസ്വാഭാവികത അവളിൽ പേടിയെത്തിച്ചു. വിശാലമായ ആ ഹാളിൽ ഘടികാര ശബ്ദം ഹൃദയമിടിപ്പിന്റെ താളത്തിൽ അടിച്ചുകൊണ്ടിരുന്നു. 
അവൾ ജോലി തുടർന്നു. മേശ വൃത്തിയാക്കുന്നതിനിടയിൽ അവൾ ഒളികണ്ണിട്ട് അയാളെ ശ്രദ്ധിച്ചു.
അയാൾ പേടിപ്പെടുത്തുന്ന ഒരു പ്രതിമ പോലെ അവളെ മിഴിച്ചു നോക്കി നിന്നു.
അവൾ അസ്വസ്ഥതയോടെ സാരി വലിച്ചിട്ടു.
വേഗത്തിൽ വൃത്തിയാക്കി പാത്രങ്ങൾ എടുത്ത് അവൾ അടുക്കളയിലേക്ക് പോയി.
അടുക്കളയിലെത്തി എന്ത് ചെയ്യണമെന്നറിയാതെ അവൾ അലപ്പ സമയം അവിടെ നിന്നു. അടുക്കളയിൽ നിന്നും പുറത്തേക്കു വരാൻ അവളുടെ ഉള്ളിൽ ഭയം തോന്നി.
"മറിയച്ചേടത്തിയെ വിളിച്ചെഴുന്നെൽപ്പിച്ചാലോ" അവളോർത്തു.
ഒടുവിൽ ധൈര്യം സംഭരിച്ച് അവൾ ഹാളിലേക്ക് സ്വാഭാവികമായി നടന്നു.
അയാൾ മുറിയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. 
റേച്ചൽ ദീർഘനിശ്വാസത്തോടെ വിളക്കുകളണച്ച് മുറിയിലേക്ക് നടന്നു.


പിറ്റേന്ന് രാവിലെ ശിവൻ വണ്ടിയുമായി അപ്രത്യക്ഷനായിരുന്നു.
"ഇവനിതെന്തുപറ്റി ഒരു വാക്ക് പോലും പറയാതെ..." ഡേവിസ് ആരോടെന്നില്ലാതെ പറഞ്ഞു.
ഇതുകേട്ട് വീടിന്റെ  ഉമ്മറത്ത് ഉണ്ടായിരുന്ന മറിയതള്ള പറഞ്ഞു,
"കുഞ്ഞ് വയനാട്ടിലേക്ക് പോകുവാണെന്ന് പറയാൻ പറഞ്ഞു. രാവിലെ ആറുമണിക്ക് ഞാൻ മുറ്റമടിക്കാൻ വന്നപ്പോൾ ഗേറ്റ് തുറക്കുന്നതും കാത്തു നിൽക്കുകയായിരൂന്നു."
"അതിനു ഇത്ര രാവിലെ പോകേണ്ട കാര്യമുണ്ടോ..?" ഡേവിസ് ദേഷ്യത്തിൽ പറഞ്ഞു.

പുറത്തെ അവരുടെ സംസാരം അടുക്കളയിലെ ജോലിക്കിടയിൽ റേച്ചൽ ഒരു ചെവികൊണ്ട് കേട്ടു. അടുപ്പിൽ ഏതു നിമിഷവും പുറത്തേക്കു ചീറ്റാവുന്ന പ്രഷർ കുക്കറിന്റെ ശബ്ദം ശ്രദ്ധിച്ചുകൊണ്ട് അവൾ മൂകയായി നിന്നു.


നോവൽ അദ്ധ്യായം 5 : പ്രണയം


പട്രീഷ്യ തീരം വിട്ടതോടെ ലിണ്ട റിസോർട്ടിലെ മുറിയോഴിഞ്ഞു കൊടുത്തു. അവൾ ശിവനോപ്പം താമസമാരംഭിച്ചു. പുതുവത്സരപ്പിറവി കഴിഞ്ഞതോടെ തീരം വീണ്ടും ശാന്തമായിതുടങ്ങി. കൂടാതെ
ഇന്ദിരാ ഗാന്ധിയുടെ മരണത്തോടനുബന്ധിച്ചുണ്ടായ ആഭ്യന്തരപ്രശ്നങ്ങൾ കാരണം മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാരെ തിരികെ വിളിക്കുവാൻ തുടങ്ങിയിരുന്നു. അത് സീസണെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. 

മൂന്നു മാസങ്ങൾക്കു ശേഷം വേനലിന്റെ തുടക്കത്തിലെ ഒരു സന്ധ്യയിൽ അവർ കോവളം വിട്ടു. ശിവന്റെയോപ്പമുള്ള പുതിയ ജീവിതത്തിൽ ലിണ്ട ഒരു തിരിച്ചുപോക്കിനെക്കുറിച്ചു പോലും മറന്നു തുടങ്ങിയിരുന്നു. 
പാതിരാത്രിയോടെ അവർ ആലപ്പുഴയിലെത്തി. ചില ദീർഘദൂര ലോറികൾ ഒഴിച്ചാൽ ഹൈവേയിൽ വണ്ടികൾ ഒന്നും തന്നെയില്ല. വണ്ടിയിൽ താഴ്ന്ന ശബ്ദത്തിൽ വച്ചിരുന്ന പാട്ട് കേട്ട് കോപ്പർ പുറകിൽ ചുരുണ്ടുകിടന്നുറങ്ങി.ശിവന്റെ മിനോൾട കാമെറയിൽ മുൻ സീറ്റിലിരുന്നു ലിണ്ട രാത്രിചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു. ശിവൻ നിശബ്ദനായിരുന്നു.

"മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകതകൾ അറിയാമോ ശിവന്?" വണ്ടിയോടിക്കുന്നതിനിടയിൽ അയാൾക്കുറക്കം വരാതിരിക്കാനായി അവൾ സംസാരം തുടങ്ങി വച്ചു.
"ങും..?" താല്പ്പര്യക്കുറവ് പുറത്തു കാണിക്കാതെ ചോദ്യ രൂപേണ അയാൾ മൂളി.
"പുതുമോടി പിടിച്ചു നിർത്താൻ വൃഥാ ശ്രമിക്കുന്നവരാണ് മലയാളികൾ.." അവൾ പറഞ്ഞു.
"എങ്ങനെ ?"
"കാറും സ്കൂട്ടറും മേടിച്ചാൽ കുറെ കാലം വരെ അതിന്റെ പ്ലാസ്റിക് കവർ സീറ്റിൽ നീന്നും ഊരില്ല. ബുദ്ധിമുട്ടി അതിനു പുറത്തിരുന്നു അസ്വസ്ഥതയോടെ യാത്ര ചെയ്യും എല്ലാവരും...അതുപോലെ തന്നെ വിലക്കൂടിയ ഭംഗിയുള്ള മേശ വീടുകളില മേടിച്ചിട്ടിട്ട് തുണി കൊണ്ടോ പ്ലാസ്റ്റിക്‌ ഷീറ്റ് കൊണ്ടോ അത് കേടുവരാതെ മൂടിയിടും.." അവൾ പറഞ്ഞു 
ശിവൻ പുഞ്ചിരിച്ചു കൊണ്ട് ഗൌരവത്തോടെ പറഞ്ഞു," നല്ല പഠനം"

ശിവനെ അല്പ്പസമയം നോക്കിയിരുന്ന ശേഷം അവൾ ചോദിച്ചു, "എന്തുപറ്റി? കുറച്ചു ദിവസമായി ഞാൻ പറയണം എന്ന് വിചാരിക്കുന്നു. ശിവൻ ഈയിടെയായി ഒന്നും തന്നെ എന്നോട് സംസാരിക്കാറില്ല."
"ഏയ്‌, ഒന്നുമില്ല... നിനക്ക് തോന്നുന്നതാ.." അവൻ അവളെ നോക്കാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു.

അവൾ കാമെറാക്കണ്നിലൂടെ പുറം ലോകത്തെ നോക്കി കൊണ്ടിരുന്നു.
"ഇത് നല്ല കാമെറയാണ്.. ശിവൻ ഇതെവിടന്നു വാങ്ങിച്ചതാണ്?" അവൾ ചോദിച്ചു.
അൽപ്പ സമയത്തെ നിശബ്ദതക്കുശേഷം അവൻ ഉത്തരം പറഞ്ഞു," അത് എനിക്ക് പട്രീഷ്യ തന്നതാണ്."
 അവൾ പതിയെ കാമെറ മടിയിൽ വച്ച് ശിവനെ നോക്കിയിരുന്നു.

"അവൾക്കു ശിവനെ ഇഷ്ടമായിരുന്നു, അല്ലെ?" ഒരു ചെറു പുഞ്ചിരിയോടെ അവൾ ചോദിച്ചു.
ശിവൻ നിശബ്ദനായിരുന്നു.








അവർക്കിടയിൽ നിശബ്ദതയ്ക്കു ഊർന്നിറങ്ങാൻ വേണ്ടത്ര സമയം ശിവൻ കൊടുത്തു.














നോവൽ അദ്ധ്യായം 4 : ഹിപ്പി

കൊപ്പറിന്റെ കുരകേട്ടാണ് ശിവൻ രാവിലെ എഴുന്നേറ്റത്. ഉറക്ക ചടവോടെ അയാൾ സമയം നോക്കി. പന്ത്രണ്ടു മണി. വാനിന്റെ പിൻഭാഗത്ത്‌ നിവർത്തിയിട്ടിരുന്ന കിടക്കയിൽ അയാൾ അലസനായി എഴുന്നേറ്റിരുന്നു. അയാൾ സൂര്യനെ നോക്കി.പന്ത്രണ്ടു മണിയായിക്കാണണം.
കൈ നീറുന്നുണ്ടായിരുന്നു. ശിവൻ പച്ചകുത്തിയ ഭാഗം ശ്രദ്ധിച്ചു. അവിടം നീരു വച്ച് ചുവന്നു കിടക്കുന്നു. അർദ്ധനഗ്നനായിരുന്ന അയാൾ കിടക്കയുടെ വശത്തായി സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും ഗണപതിയുടെ ചിത്രമുള്ള കൈയ്യില്ലാത്ത ഒരു ബനിയനെടുത്തിട്ടു.
ഒരു കുപ്പി വെള്ളവും ബ്രഷുമെടുത്തു അയാൾ പുറകുവശത്തെ ഡോർ തുറന്നു പുറത്തിറങ്ങി. കോപ്പർ ശിവനെതള്ളിമാറ്റി ധൃതിയിൽ ചാടിപ്പുറത്തിറങ്ങി അവിടമാകെ മണം പിടിച്ചു നടന്നു. 
അയാൾ അടുത്തുള്ള പൊതു ശൌചാലയം ലക്ഷ്യമാക്കി നീങ്ങി. പ്രഭാത കർമ്മങ്ങൾക്ക് ശേഷം തിരികെയെത്തി വണ്ടിയിൽ നിന്ന് ഒരു ടവൽ എടുത്ത് കടൽത്തീരത്തേക്കു നടന്നു. പുറകെ കോപ്പറും.

തീരത്തുണ്ടായിരുന്ന വലിയ കുടയ്ക്കടിയിലായി പട്രീഷ്യ കിടക്കുന്നുണ്ടായിരുന്നു.
"നിന്റെ കറുത്ത ചിത്ര ശലഭങ്ങൾക്ക് ചുവപ്പ് നിറമായിരിക്കുന്നു" ശിവൻ ചിരിച്ചുകൊണ്ടവളോട് പറഞ്ഞു.
"നിന്റെ കൈ എങ്ങനെയുണ്ട്?" അവൾ അന്വേഷിച്ചു.
"നിലത്തു വീണുരഞ്ഞു പൊട്ടിയതു പോലുള്ള നീറ്റൽ" അവൻ പറഞ്ഞു.
ശിവൻ കടലിലേക്ക്‌ നോക്കി .നല്ല വെയിൽ.ലിണ്ട വേറൊരാളുടെ കൂടെ കടലിൽ നീന്തുന്നത് കണ്ടു.
"വരൂ, ഉപ്പു വെള്ളത്തിൽ കുളിച്ചാൽ പെട്ടെന്ന് നീരു വറ്റും"  അവൻ പട്രീഷ്യയോടു പറഞ്ഞു.
"ഞാൻ കുളിച്ചു, നീ പോയിട്ട് വരൂ... അവൾ അവിടെയുണ്ട്."
വസ്ത്രങ്ങൾ തീരത്തഴിച്ചു വച്ചിട്ടയാൾ കടലിലേക്കിറങ്ങി.
അവർ കുളിക്കുന്നത് ശ്രദ്ധിക്കാതെ പട്രീഷ്യ ഒരു പുസ്തകമെടുത്തു വായിക്കാൻ തുടങ്ങി.

ഒന്നര മണിയോടെ അവർ കുളികഴിഞ്ഞെത്തി.
" യെസ്... ലഞ്ച് ടൈം..നമുക്കു സീ ബ്രീസിൽ പോകാം" ശിവൻ പറഞ്ഞു.
തലേ ദിവസം പോലെ പ്രശ്നമുണ്ടാക്കുമോ എന്നു ഭയന്ന പോലെ അവർ പരസ്പരം മുഖത്തോടു മുഖം നോക്കി.
"പേടിക്കണ്ട.കുഴപ്പമോന്നുമുണ്ടാവില്ല... വരൂ.'' ശിവൻ അവരെ സമാധാനിപ്പിച്ചു.
അവർ സീ ബ്രീസിലേക്ക് നടന്നു. തൊട്ടടുത്ത പച്ചകുത്തുന്ന കടയിലെ മൊട്ടത്തലയൻ കടയുടെ പടിയിൽ ഇരുന്ന് അവർ അടുത്ത് വരുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കടയുടെ അടുത്തെത്തിയപ്പോൾ ശിവൻ ഒരു നിമിഷം നിന്നു.
തിരിഞ്ഞ് അയാളുടെ അടുക്കലേക്കു നടന്നു. പട്രീഷ്യ പേടിയോടെ അവനെ തിരിച്ചു വിളിച്ചു 
"ഷിവാ..."
അവൻ കേൾക്കാത്തതു പോലെ നടന്ന് അയാളുടെ മുന്നിലെത്തി.
"ക്ഷമിക്കണം. എനിക്ക് തെറ്റു പറ്റി. നിങ്ങളായിരുന്നു ശരി. ഇന്നലെ അങ്ങിയൊക്കെ സംഭവിച്ചതിൽ വിഷമമുണ്ട്." ഒരു ചെറു ചിരിയോടെ ശിവൻ അയാളോട് പറഞ്ഞു.
"ഹും...അത് സാരമില്ല.." നിർവികാരമായ മുഖത്തോടെ അയാൾ മറുപടി പറഞ്ഞു.
ശിവൻ യാത്രപറഞ്ഞ് തിരിച്ച് അവർക്കരികിലേക്ക് നടന്നു.

അവർ കഴിക്കാനായി തീൻ മേശക്കു ചുറ്റുമിരുന്നു. കോപ്പര്‍ അവരുടെ വശത്തായി താഴെ മണൽ വിരിച്ച തറയിൽക്കിടന്നു.
ഭക്ഷണം ഓർഡർ  ചെയ്തു കാത്തിരിക്കുമ്പോൾ ലിണ്ട ശിവനോട് ചോദിച്ചു,
"എന്തിനാ അയാളോട് മാപ്പ് പറഞ്ഞത് ?"
"അവർ വരച്ചത് ശരിയായത് കൊണ്ട്"
"എന്നു വച്ചാൽ ഈ കറുപ്പിലെ വെളുത്ത വട്ടം ചെറുതായി നമുക്ക് തോന്നുന്നതാണോ?" ലിണ്ടക്ക് സംശയം 
"അതെ...അതു കണ്ണിന്റെ തോന്നൽ മാത്രമല്ല. ജീവിതത്തിലും അങ്ങിനെ തന്നെയാണ്.നീചനായ ഒരാൾ ചെയ്യുന്ന നന്മ എത്ര വലുതായാലും അതിനാരും വലിപ്പം കാണില്ല. നേരെ മരിച്ചു നന്മ മാത്രം ചെയ്യുന്ന ഒരാൾ ഒരു ചെറിയ തെറ്റു ചെയ്താൽ അതിനെ എല്ലാവരും പെരുപ്പിച്ചു കാണിക്കും. 
ഇനിയിപ്പോ ഇത് അവർക്ക് അബദ്ധം പറ്റിയതാണെങ്കിലും എന്റെ കണ്ണിന്റെ കുഴപ്പമാണെങ്കിലും   ഇതെനിക്കിഷ്ട്ടപ്പെട്ടു." അവൻ ചിരിച്ചു.

"മാപ്പുപറയുന്ന ഒരു പ്രകൃതക്കാരനായിട്ടു നിങ്ങളെ ഇന്നലെക്കണ്ടപ്പോൾ എനിക്കു തോന്നിയില്ല, ശരിക്കും...പകരം ഒരു പെർഫെക്ഷനിസ്റ്റ് ആയിട്ടാണ് എനിക്ക് തോന്നിയത്". ലിണ്ട അത്ഭുതത്തോടെ പറഞ്ഞു.
"ശരിയാണ്, ഞാൻ  പെർഫെക്ഷനിസ്റ്റ് തന്നെയാണ്. ചെറിയ ഇത്തരം തെറ്റുകൾ എന്നെ പെട്ടെന്ന് അസ്വസ്തനാക്കും. എന്തോ...പക്ഷെ ഈ പച്ചകുത്തിയത് ഇപ്പൊ എനിക്ക് ഇഷ്ടമാകുന്നു."
അവർ ചിരിച്ചു.പട്രീഷ്യ അല്പ്പം ഗൌരവത്തോടെ മാത്രം പുഞ്ചിരിച്ചു.
"ഇന്നലെ ചോദിക്കണം എന്ന് വിചാരിച്ചതാ, ഒരു സൈക്കാറ്റ്രിസ്റ്റ് ആയിട്ട് നിങ്ങളെന്തിനാ ഇങ്ങനെ അലഞ്ഞു തിരിയുന്നത്. ഹിപ്പികളുടെ കാലമെല്ലാം കഴിഞ്ഞു തുടങ്ങിയിരിക്കുന്നു." ലിണ്ട ആകാംഷയോടെ ചോദിച്ചു.
"നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു,ഞാനൊരു ഹിപ്പിയല്ല. നിങ്ങൾക്കു വേണമെങ്കിൽ എന്നെ 'ഗോസ്റ്റ് ഹണ്ടർ' എന്ന് വിളിക്കാം.
'ഗോസ്റ്റ് ഹണ്ടർ' അവർ പൊട്ടിച്ചിരിച്ചു.
അല്പ്പം ഗൌരവത്തോടെ ശിവൻ പറഞ്ഞു,"സത്യം, അത് തന്നെയാണ് എന്റെ ജോലി.പ്രേതബാധയുള്ള വീടുകൾ,ഹോട്ടൽ മുറികൾ എന്നിവ അന്വേഷിച്ചു നടക്കലാണ് പ്രീയപ്പെട്ട വിനോദം.ഇപ്പോൾ പക്ഷെ അത്തരം കേസുകൾ മടുത്തു തുടങ്ങി. ഇന്ത്യയിൽ എല്ലായിടത്തും എനിക്ക് പരിചയക്കാരുണ്ട്, എന്തെങ്കിലും നല്ല കേസുകൾ വന്നുപെടുകയാനെങ്കിൽ അവർ ബന്ധപ്പെടും.
പുനർജന്മം പോലെ പാരസൈക്കോളജിക്ക് ഉത്തരം കിട്ടാത്ത കേസുകളിലാണ് ഇപ്പൊ എനിക്ക് താല്പ്പര്യം. അങ്ങിനെയൊരു കേസുമായി ബന്ധപ്പെട്ടാണ് ഞാൻ തിരിച്ച് കേരളത്തിലെത്തിയത്."
"പുനർജ്ജന്മം?!" ലിണ്ടക്ക് വിശ്വസിക്കാനായില്ല.
''അതെ, വടക്കൻ കേരളത്തിൽ മലപ്പുറത്തിനടുത്തു കൊടിഞ്ഞി എന്നൊരു സ്ഥലമുണ്ട്. ആ സ്ഥലം തന്നെ വളരെ പ്രത്യകത നിറഞ്ഞതാണ്‌, കാരണം ജനിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇരട്ടകളാണ്. അറുപതിൽപ്പരം ഇരട്ടകളുള്ള ഒരു ഗ്രാമം. രണ്ടു മൂന്നു തലമുറകളായി ഇരട്ടകൾ ഉണ്ടാകുന്ന വീട്ടുകാർ അവിടുണ്ട്. ഞാനിതു പറയാൻ കാരണം ഞാൻ അന്വേഷിച്ചു ചെന്ന കുട്ടിയും ഇരട്ടയായിരുന്നു.ആറേഴു വയസ്സുള്ള രണ്ടു പയ്യന്മാർ.അതിൽ ഇളയവന് കഴിഞ്ഞയാഴ്ച ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ  എങ്ങിനെയോ പനിക്കാൻ തുടങ്ങി. അപ്പോൾ മുതൽ  ആ കുട്ടി തന്റെ മരിച്ചു പോയ മുത്തച്ഛന്റെ പോലെ സംസാരിച്ചു എന്നാണ് കൂടെയുണ്ടായിരുന്ന അവന്റെ ചേട്ടനും,വീട്ടുകാരും, സ്കൂളിലെ അധ്യാപകരും കുട്ടികളും ഒക്കെ പറയുന്നത്.ഇരട്ടകളിൽ മൂത്തവന് മുത്തച്ഛന്റെ പേരാണ് ഇട്ടിരിക്കുന്നത്. തന്റെ പേര് തനിക്കിടാതെ മൂത്തയാൾക്ക് ഇട്ടതിനെ ചോദ്യം ചെയ്തായിരുന്നു തുടക്കം. വീട്ടുകാർ ആദ്യം പനിയിൽ പിച്ചും പേയും പറയുന്നതായിരിക്കും എന്ന് കരുതി. പക്ഷെ കുട്ടിയുടെ മുത്തച്ഛന്റെ ചെറുപ്പകാലത്തെ അതായത് മുത്തച്ഛൻ കല്യാണം കഴിക്കുന്ന സമയത്തെ ചില കാര്യങ്ങൾ പറഞ്ഞത് കുട്ടിയുടെ ജീവിച്ചിരിക്കുന്ന മുത്തശ്ശി ശരി വച്ചതോടെ വീട്ടുകാർ പേടിക്കുവാൻ തുടങ്ങി. എന്റെ  ദൌർഭാഗ്യം എന്ന് പറഞ്ഞാൽ  മതിയല്ലോ, ഞാൻ സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടിയുടെ പനിയും മാറി, ഓർമ്മകളും നഷ്ടപ്പെട്ടു കുട്ടി പഴയത് പോലെയായി." ശിവൻ ചിരിച്ചു. 

ലിണ്ട ആശ്ചര്യത്തിന്റെ കണ്ണുകളുമായി ശിവനെ നോക്കിയിരുന്നു.

സംസാരത്തിനിടെ ഭക്ഷണം എത്തി. അവർ ഭക്ഷണം കഴിച്ചു തുടങ്ങി.
പട്രീഷ്യ നിശബ്ദയായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. ലിണ്ട ഉത്സാഹത്തോടെ വീണ്ടും ചോദിച്ചു.
"പ്രേതങ്ങളെ പിടിക്കുന്നത്‌ മടുക്കാൻ കാരണം? "
കഴിക്കുന്നതിനിടെ അവൻ പറഞ്ഞു,"പ്രേതം എന്നാ വാക്കിനെക്കാൾ പിശാച്ച് എന്നാ വാക്കാണ്‌ കൂടുതൽ ചേരുക. സംസാരഭാഷയിൽ പൊതുവെ പ്രേതം എന്നാണു നമ്മൾ പറയുക. ഇത്തരം കേസുകൾ എനിക്ക് മടുക്കാൻ കാരണം മിക്കവയിലും ആൾക്കാരുടെ തോന്നൽ തന്നെയായിരിക്കും പ്രേതമായിട്ടു അവതരിക്കുന്നത്. ശരിക്കും പ്രേതബാധയുള്ള ഒരു സ്ഥലത്ത് മിക്കവാറും ദുർഗന്ധത്തിന്റെയോ അല്ലെങ്കിൽ സുഗന്ധത്തിന്റെയോ സാന്നിധ്യം. അപശബ്ദങ്ങൾ, മുരളലുകൾ, കെട്ടിടത്തിനകത്ത് ആരോ നടക്കുന്നതായി അനുഭവപ്പെടുക,സാധനങ്ങൾ തട്ടി മറിച്ചിടുക, വാതിലും ജനലും താനേ അടയുക.. തുടങ്ങിയ കാര്യങ്ങളൊക്കെ സംഭവിക്കും. മനുഷ്യന്റെ മിഥ്യാദർശനത്തിന്റെ ഭാഗമായും ഈ പറഞ്ഞതൊക്കെ അനുഭവ്യമാകും. സംഭവ സ്ഥലത്ത് ചെന്ന് പരിശോധിച്ചാലെ കാര്യങ്ങൾ വ്യക്തമാകൂ.ഇനി അഥവാ അവിടെ പ്രേത ബാധയുണ്ടെങ്കിൽ അതോഴിപ്പിക്കാനറിയാവുന്ന ആരെയെങ്കിലും കൊണ്ടുവരേണ്ടി വരും. "
"പ്രേതത്തിൽ വിശ്വസിക്കുന്ന ഒരു മനശാസ്ത്രജ്ഞനെ ഞാനാദ്യമായി കാണുകയാണ്" ലിണ്ട പറഞ്ഞു.
"ആധുനിക മനശാസ്ത്രജ്ഞരിൽ ഓസ്റ്റർ റെയിക്കിനെപ്പോലെ പലരും ഇങ്ങനെയാണ് കാര്യങ്ങൾ നോക്കി കാണുന്നത്. പിശാചിനെ നമുക്ക് അവഗണിക്കാം പക്ഷെ അതിന്റെ അസ്ഥിത്വം തള്ളിക്കളയാനാകില്ല. ധ്യാനത്തിന്റെ ഉച്ചസ്ഥായിയിൽ നാം സ്വയം ദൈവമാകുന്നു അല്ലെങ്കിൽ ദൈവചൈതന്യം അറിയുന്നു എന്ന് പറയുന്നു. അതിനു നേർഎതിർ ദിശയിൽ സഞ്ചരിച്ചാൽ നാം പിശാചിനെ കണ്ടു മുട്ടും, തീർച്ച."

ഭക്ഷണത്തിനിടെ ശിവൻ കൊപ്പറിന്‌ എല്ലുകൾ ഇട്ടുകൊടുത്തുകൊണ്ടിരുന്നു. ഭക്ഷണം കഴിക്കുന്ന കൊപ്പറിനെ ലിണ്ട വാത്സല്യത്തോടെ നോക്കിയിരുന്നു.

ഭക്ഷണം കഴിഞ്ഞ്  അവർ എഴുന്നേറ്റു. ശിവൻ കാശ് കൊടുത്ത് ഒടുവിലായി കടയിൽ  നിന്നും പുറത്തേക്കിറങ്ങി.
"നിങ്ങൾ പ്രേതത്തെ കണ്ടിട്ടുണ്ടോ?" ലിണ്ട വിടര്ന്ന കണ്ണുകളോടെ ചോദിച്ചു.
അവരുടെ സംസാരം തടസ്സപ്പെടുത്തിക്കൊണ്ട് പട്രീഷ്യ ലിണ്ടയോട് ജർമ്മൻ ഭാഷയിൽ പറഞ്ഞു,"എനിക്ക് പോയിട്ട് ധൃതിയുണ്ട്.നീ വരുന്നുണ്ടോ?"
"ഇല്ല, ഞാൻ വാന്നോള്ളാം" ലിണ്ട മറുപടി പറഞ്ഞു.
ചെറിയ ഒരു നിശബ്ദതയ്ക്കു ശേഷം ഒരു കൃത്രിമ ചിരിയോടെ പട്രീഷ്യ അവരോടു യാത്ര പറഞ്ഞകന്നു.
അവളുടെ തടിച്ച പിൻഭാഗം ഇളക്കി നടന്നു നീങ്ങുന്നത്‌ നോക്കി നിന്നുകൊണ്ട് അവൻ ചോദിച്ചു,
"ഇവൾക്കെന്തു പറ്റി? അവൾ ഒന്നും സംസാരിച്ചില്ലല്ലോ ഇന്ന് !''
"അറിയില്ല" ലിണ്ട പറഞ്ഞു.
ശിവൻ അവളുടെ മുഖത്തേക്ക് നോക്കി. തിളങ്ങുന്ന കണ്ണുകളുമായി തന്നെ നോക്കി നിന്നിരുന്ന അവളെക്കണ്ടപ്പോൾ അയാൾ മനസ്സിലോർത്തു.
'' സുന്ദരിയാണിവൾ. കറുത്ത മുടിയുള്ള മെലിഞ്ഞ സുന്ദരി. സംസാരം അവൾക്കിഷ്ടമുള്ള പ്രേത വിഷയങ്ങളിൽ തന്നെ കുരുക്കി നിർത്താം."
ശിവൻ സംസാരിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ നടന്നു തുടങ്ങി, "അതെ അല്ലെങ്കിൽ അല്ല എന്നുത്തരം കിട്ടുന്ന കാര്യങ്ങൾ മാത്രമേ ശാസ്ത്രം കൈകാര്യം ചെയ്യൂ. ഇതിനിടയിൽ ദശാംശം വരുന്ന ഉത്തരങ്ങൾ തേടിയാണ് എന്റെയാത്ര...."
അയാളുടെ സംസാരം അവൾക്കു വളരെയിഷ്ടപ്പെടുന്നുവെന്ന് അവളുടെ ശരീര ഭാഷയിൽ നിന്ന് ആർക്കും എത്ര ദൂരെ നിന്നും വ്യക്തം. അവർ കോവളം കവല ലക്ഷ്യമാക്കി ചരിഞ്ഞ പടികളുള്ള ഇടനാഴികളിലൂടെ നടന്നു നീങ്ങി.

മൂന്നു മണിയുടെ വെയിലിൽ കടപ്പുറം മയങ്ങിക്കിടന്നു. ആകാശ നീലിമയിൽ കൊവളത്തിനു മാത്രം സ്വന്തമായ മരതകപച്ചനിറത്തിലുള്ള ആ കടൽ ചെറു ചൂടിൽ തീരത്ത് പതഞ്ഞു കയറിക്കൊണ്ടിരുന്നു.

മരങ്ങളുടെ തണൽ ചേർന്നു നടന്നു അവർ കവലയിലെത്തി. 
"എന്റെ വീട് കണ്ടിട്ടില്ലല്ലോ?" ശിവൻ ചോദിച്ചു.
"ഇല്ല, നമുക്കങ്ങോട്ടു പോകാം"  അവൾ ഉത്സാഹത്തോടെ പറഞ്ഞു.
അവർക്കു പിന്നിലായി കോപ്പർ മണം പിടിച്ചു വാനിനടുത്തേക്ക് നടന്നു വന്നു.
"ഹാ! ഇറ്റ്‌ ഈസ്‌ സൈക്കഡെലിക് !" ദൂരെനിന്ന് വാനിന്റെ പുറത്തെ വർണ്ണചിത്രങ്ങൾ  കണ്ടപ്പോൾ ലിണ്ട അത്ഭുതത്തോടെ പറഞ്ഞു.
"ഒരു സോപ്പു കുമിളയിലെ വർണ്ണങ്ങൾ പോലെ മനോഹരമായിട്ടുണ്ട് നിങ്ങളുടെ വീട്, പക്ഷെ ഇതൊരു ഹിപ്പി വാൻ പോലെയിരിക്കുന്നല്ലോ മിസ്റ്റർ ഗോസ്റ്റ് ഹണ്ടർ"
ശിവൻ ചിരിച്ചുകൊണ്ട് വാനിന്റെ പിൻഭാഗം തുറന്നു.  
ആകെ വലിച്ചു വാരിയിട്ടിരിക്കുന്ന ശിവന്റെ വീട്ടിലേക്ക് അവൾ കണ്ണോടിച്ചു. വാനിന്റെ മുകളിൽ ചെറിയ ടാർപ്പായയിൽ പൊതിഞ്ഞ സൈക്കിൾ കെട്ടി വച്ചിട്ടുണ്ട്.
വാനിന്റെ ഉൾഭാഗത്ത്‌ ഇളം പച്ച നിറമാണ്.പിൻഭാഗത്ത്‌ നടുക്കായി ചുളുങ്ങിയ ഒരു കിടക്കയുണ്ട്. വശത്തായി ബാഗിൽ നിന്നും പുറത്തേക്കു വലിച്ചു വാരിയിട്ടിരിക്കുന്ന തുണികൾ. മറ്റൊരു കുട്ടയിൽ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങൾ,മണ്ണെണ്ണ സ്റ്റൗ എന്നിവ ഇട്ടു വച്ചിരിക്കുന്നു.താഴെയായി അരിയും മറ്റു സാധനങ്ങളും ഇരിക്കുന്നുണ്ട്‌. കിടക്കയ്ക്ക് വലതു ഭാഗത്തായി ചെറിയൊരു തുറന്ന പെട്ടിയിൽ നിറയെ പുസ്തകങ്ങളുംവീഡിയോ കാസെറ്റുകളും അടുക്കി വച്ചിട്ടുണ്ട്. അതിനു താഴെയായി ചാരം കുമിഞ്ഞു കൂടിയ ഒരു ആഷ് ട്രേ, ഒരു നൈറ്റ്‌ ലാംപ്, കിടക്കയ്ക്ക് ഇടതു വശത്തായി ഒരു ചെറിയ ടീവീയും വീസീആറും പുറത്തു കുത്തി വയ്ക്കാനുള്ള അന്റെനയും ഇരിക്കുന്നത് കണ്ടു.
പെട്ടെന്നവൾ സംശയത്തിന്റെ മുഖത്തോടെ ശിവനു നേരെ നോക്കിയിട്ടു പറഞ്ഞു,

"നിങ്ങൾ ഒരു പെർഫെക്ഷനിസ്റ്റ് ആണെന്നു പറഞ്ഞിട്ട് ഇതെന്താ ഇങ്ങനെ കിടക്കുന്നത് ?"
"എക്സ്ട്രീംസ് ഇപ്പോഴും തിരിച്ചറിയാനാകാത്ത വിധം സമാനമായിരിക്കും.ശബ്ദത്തിന്റെ ഉച്ച സ്ഥായി നിശബ്ദത എന്ന് പറയും പോലെ. ഞാൻ ഒരു പെർഫെക്ഷനിസറ്റും അതേ സമയം തന്നെ അങ്ങേയറ്റം അലങ്കോലമായി ജീവിക്കുന്നവനുമാണ്. രണ്ടിലും വ്യത്യാസമൊന്നും കണ്ടുപിടിക്കാനാകില്ല."
ചിന്താമാഗ്നയായി അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,"നമ്മുടെ കഴിവുകേടിനെ മറക്കാനെന്തിനാ തത്ത്വചിന്തയെ കൂട്ടുപിടിക്കുന്നത്‌ ?"
ശിവൻ ചിരിച്ചു.
"ടീവീയൊക്കെയുണ്ടല്ലൊ !" ലിണ്ട വണ്ടിക്കകത്തേക്കു നോക്കി പറഞ്ഞു. 
ശിവൻ പറഞ്ഞു, "ഗോവയിൽ വച്ച് ഒരു കൂട്ടുകാരന്റെയടുത്തു നിന്നും വാങ്ങിച്ചതാ. ഇവിടെ ആകെ ഒരു ചാനലേ കിട്ടു, യൂറോപ്പിലെപ്പോലെയല്ല. അതും തെളിച്ചവും കുറവാ. പിന്നെ അന്റെന വല്ല മരത്തിന്റെ മുകളിൽ വല്ലതും വച്ചാൽ അല്പ്പം കൂടി വ്യക്തത വരും അത്ര മാത്രം. ഞാൻ കൂടുതലും വീസീആറിൽ കാസെറ്റിട്ടുകാണുകയാണ് പതിവ്."
അവൾ വണ്ടിക്കകത്തേക്കു കയറി. 
വശത്തായി തൂക്കിയിരുന്ന കണ്ണാടിയിൽ മുഖം നോക്കി മുടി ഒതുക്കി വച്ചു.അപ്പോഴാണ്‌ അവൾ അത് ശ്രദ്ധിച്ചത്. കണ്ണാടിക്കു ചുറ്റുമായി വാനിന്റെ ഭിത്തിയിൽ സൂപ്പർമാന്റെയും സ്പൈഡർമാന്റെയും ബാറ്റ്മാന്റെയും ചിത്രങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു.
കൌതുകത്തിന്റെ ഒരു ചെറുചിരിയോടെ അവൾ ശിവനു നേരെ തിരിഞ്ഞു.
"ഇതെന്താ കുട്ടികളുടെ മുറി പോലെ?" അവൾ ചോദിച്ചു.
"എനിക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളാണ്. ഇരുളും പകലും പോലെ രണ്ടു വ്യത്യസ്ഥ വ്യക്തിത്വങ്ങൾ ഉള്ളിലോളിപ്പിക്കുന്ന പാരനോയിഡ് ഷിസൊഫ്രീനിയാക്സ് ആണവർ, എന്നെപ്പോലെ ! "
അവൾ പൊട്ടിച്ചിരിച്ചു.
"ഞാൻ പറഞ്ഞില്ലേ, ഒരാളിൽ തന്നെ ഇരട്ടവ്യക്തിത്ത്വം അല്ലെങ്കിൽ ബാധകൂടുക,ദേവി കൂടുക, രണ്ടാം ജന്മം... ഈ വിഷയങ്ങളിലൊക്കെയാണ് എനിക്കിപ്പോൾ താല്പ്പര്യം. പ്രേതങ്ങളെ തൽക്കാലം ഞാൻ വെറുതെ വിട്ടിരിക്കുകയാണ്... !" ശിവൻ കൃത്രിമഗൌരവത്തോടെ കൈവീശിക്കൊണ്ട്‌ പറഞ്ഞു.
ലിണ്ട ഒരു പൊട്ടിച്ചിരിയോടെ മിഴി ചിമ്മാതെ അവൾ അവനെനോക്കി പറഞ്ഞു,
"ഇന്ററെസ്റ്റിങ്ങ്" 
ശിവൻ ആംഗലേയരീതിയിൽ തലയാട്ടിക്കൊണ്ട് വാനിനകത്തേക്ക് കയറി കിടക്കയിൽ കിടന്നു.
"കഞ്ചാവിന്റെ മണമുള്ള വീട് !"വണ്ടിക്കകത്ത് ചുറ്റും നോക്കികൊണ്ട്‌  അവൾ പറഞ്ഞു.
"ഞാൻ കഞ്ചാവ് മാത്രമേ വലിക്കൂ, വേറൊന്നും എനിക്കിഷ്ടമല്ല" അവൻ പറഞ്ഞു.
"എനിക്കും...നമുക്കൊരെണ്ണം റോൾ ചെയ്യാം?" അവൾ ചോദിച്ചു.
ചെറിയൊരു നിശബ്ധതക്ക് ശേഷം അവൻ പറഞ്ഞു,
"കുറച്ചകലെയായി നല്ല ഒരു ക്ലിഫ് ഉണ്ട്. വൈകുന്നേരം ഇരിക്കാൻ പറ്റിയ ആളൊഴിഞ്ഞ ഒരു സ്ഥലം. നേരത്തെ ഒരിക്കൽ വന്നപ്പോൾ കണ്ടു പിടിച്ചതാ... നമുക്കവിടെ പോയാലോ?"
അവൾ തലയാട്ടി.
കൊപ്പറിനെ വിളിച്ച് വണ്ടികകത്താക്കി ശിവൻ വാതിലടച്ചു.
ലിണ്ട മുന്നിലിരുന്നു. വണ്ടി ഉരുണ്ടു തുടങ്ങി.


വണ്ടി കുന്നിനു താഴെ ആൾസഞ്ചാരം കുറഞ്ഞ  വഴിയോരത്ത് ചേർത്തിട്ടു. അരമണിക്കൂറിനുള്ളിൽ അവർ കുന്നുകയറി ക്ലിഫിലെത്തി. പുൽത്തകിടികൾകൊണ്ട് സമ്പന്നമായ ഒരു തെങ്ങിൻ തോപ്പായിരുന്നു അവിടം. 
സയാന്ഹമായിതുടങ്ങിയിരുന്നു. താഴെ കടപ്പുറത്ത് ആൾക്കാരുടെ തിരക്കുകൂടിയിരിക്കുന്നതു കാണാം. ദൂരെ റിസോർട്ടുകളിൽ വച്ചിരിക്കുന്ന പാടുകൾ ചെറുതായി കേൾക്കുന്നുണ്ട്. അപ്പുറത്തുള്ള ലൈറ്റ് ഹൗസ് കുന്നിന്റെ പാറപ്പുറത്ത് മാറു മറക്കാതെ സൂര്യസ്നാനം ചെയ്യുന്നവരെ അവ്യക്തമായി കാണാം.
ശിവൻ പോക്കറ്റിൽ നിന്നും കഞ്ചാവു പൊതിയെടുത്ത്‌ കുരുക്കൾ എടുത്തുകളഞ്ഞ് പുകയിലയുമായി ചേർത്ത് സിഗരട്ട് തെറുക്കാൻ തുടങ്ങി.
സായാന്ഹരശ്മികൾ മുഖത്തടിച്ചപ്പോൾ ലിണ്ട പറഞ്ഞു,
"മനോഹരമായ സ്ഥലം"
തെറുത്ത രണ്ടു സിഗരറ്റുകളിൽ ഒന്ന് അവൻ ലിണ്ടക്ക് നേരെ നീട്ടി.
അവർ സിഗരട്ട് കത്തിച്ച്‌ ആഞ്ഞു വലിച്ചു കൊണ്ടിരുന്നു. കഞ്ചാവിന്റെ വെണ്ണപുക പുറത്തേക്കു വരാതെ ഇരുവരുടെയും ശ്വാസകോശത്തിന്റെ ഭിത്തികളിൽ ചുരുണ്ടുകൂടി. 
ലഹരി രക്തത്തിൽ വർണ്ണങ്ങൾ കോരിയിട്ടു തുടങ്ങി. അകലെ നിന്ന് കേൾക്കുന്ന പാട്ടുകൾ ഇപ്പോൾ വ്യക്തമായി കേൾക്കാം. അവർ ആ പാട്ടിൽ ലയിച്ചിരുന്നു. സായാന്ഹത്തിന്റെ കാറ്റിനൊപ്പം പതിയെ ഇരുട്ട് വന്നു തുടങ്ങി.
അവർ എത്ര സമയം നിശബ്ദമായി ആ സ്ഥലത്തെ ഭംഗിയാസ്വദിച്ചുകൊണ്ടിരുന്നു എന്നറിയില്ല.
ഇരുട്ട് വീണുകഴിഞ്ഞപ്പോൾ ശിവൻ പതിയെ എഴുന്നേറ്റ് അവളോട്‌ ചോദിച്ചു'
"പോകാം, ഇറങ്ങാൻ ബുദ്ധിമുട്ടായിരിക്കും" അവൻ അവൾക്കെഴുന്നെൽക്കാനായി കൈ നീട്ടി.
"സിറ്റ് ഡൌണ്‍, കൌ ബോയ്‌...." വശ്യമായ ഒരു ചിരിയോടെ അവൾ അവന്റെ കൈ പിടിച്ചു വലിച്ചു.
"ആഹ്...." പച്ച കുത്തിയ നീര് അവന്റെ കൈ വേദനപ്പിച്ചു.
അവൻ താഴെയിരുന്നു. അവൻ പ്രതീക്ഷിച്ചിരുന്ന ഒരു ചുംബനം ഒടുവിൽ അവന്റെ ചുണ്ടിൽ പുതഞ്ഞു.
അവർ വേഗത്തിൽ വസ്ത്രങ്ങൾ അഴിച്ചു മാറ്റി. ഇഴപിരിഞ്ഞ ഉരഗങ്ങളെപ്പോലെ അവർ ആ പുൽത്തകിടിയിൽ പിണഞ്ഞു കിടന്നു.

അകലെ വക്രാകൃതിയിൽ കാണപ്പെട്ട ചക്രവാളത്തിൽ വെളുത്ത അരികുകളുള്ള മേഘങ്ങൾ ഒഴുകി നടന്നു. അവിടുത്തെ നിലയ്ക്കാത്ത കാറ്റിൽ അവർ എപ്പോഴോ തളർന്നു മയങ്ങിക്കിടന്നു.

"പുനയിലെ ഓഷോയുടെ ആശ്രമത്തിൽ പോകുന്നതിനു വേണ്ടിയാണ് ഞാൻ ഇന്ത്യയിലെത്തിയത്."
കാറ്റിലാടുന്ന തെങ്ങിൻതലപ്പുകളെ നോക്കി കിടന്നപ്പോൾ അവൾ പറഞ്ഞു.
ശിവൻ ഒന്നു മൂളുക മാത്രം ചെയ്തു.
"എന്താണ് ഓഷോയെക്കുറിച്ചുള്ള ശിവന്റെ അഭിപ്രായം ?" അവൾ ചോദിച്ചു.

"അയാൾ ഒന്നുകിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ജീനിയസ് അല്ലെങ്കിൽ ഏറ്റവും വലിയ ഫ്രോഡ്... ഞാൻ നേരത്തെ പറഞ്ഞില്ലേ എക്സ്ട്രീമുകളിൽ ഉള്ളതിനെ വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്, അല്ലെങ്കിൽ രണ്ടും ഒന്നായി തന്നെ തോന്നും. അവയ്ക്കിടയിലുള്ള അകലം വെറും കടലാസ് കനം മാത്രം."
"ശരിയാണ് " അല്പ്പസമയം ചിന്തിച്ച ശേഷം അവൾ പറഞ്ഞു.
"അവിടെപ്പോയി അദ്ധേഹത്തെ കാണണം. അവിടെ കുറച്ചു നാൾ തങ്ങി ധ്യാനം പഠിക്കണം... വരുന്നോ എന്റെ കൂടെ?" ഒരു ചെറു ചിരിയോടെ അവൾ ചോദിച്ചു 
"വരാം... നിന്റെ കൂടെ എവിടെ വേണമെങ്കിലും വരാം " അവൻ പറഞ്ഞു.
ലിണ്ട അവനെ കെട്ടിപ്പിടിച്ചു.

"എനിക്ക് ധ്യാനം പഠിക്കണം എന്നാ ആഗ്രഹം എങ്ങിനെ ഉണ്ടായി എന്നറിയാമോ ?"
ശിവൻ ചോദ്യ രൂപേണ മൂളി.

"ഞാനൊരു പുസ്തകത്തിൽ വായിച്ചസംഭവ കഥയാണ്‌, ഒരു സ്ത്രീ- അവർ ശാസ്ത്രജ്ഞയായിരുന്നു. ഒരിക്കൽ അവർ കുളിക്കുന്നതിനിടെ രക്ത്സസമ്മർദം മൂലമോ എങ്ങിനെയോ അവരുടെ ഇടതു തലച്ചോറിലെക്കുള്ള ഞരമ്പ് പൊട്ടി.ഇടതു തലചോറിലാണ് നാം കണക്കു കൂട്ടുന്നത്‌,പേരുകൾ, ഭാഷ, അഹം എന്ന ബോധം എല്ലാം നിറച്ചിരിക്കുന്നത്. അഹം എന്നാ ബോധമാണ് നമ്മെ ഒരു വ്യക്തി എന്നാ നിലയിൽ മറ്റുള്ളവരിൽ നിന്നും വേര്തിരിക്കുന്നത്.
വലതു തലച്ചോറിൽ സംഗീതം ,കല, എന്നീ സർഗവാസനകൾ നിറച്ചിരിക്കുന്നു. അവരുടെ ഇടത്തെ തലച്ചോർ പ്രവർത്തനരഹിതമായത്തോടെ അവരുടെ അഹം എന്നാ ബോധം നഷ്ടപ്പെട്ടു അവർ അവിടെ ഇല്ലാതെയായി തീര്ന്നു.അവരുടെ ശരീരത്തെയും ചുട്ടുപാടുകളെയും അവർ തന്മാത്രകളും കണികകളുമായി മാത്രം കാണുവാൻ തുടങ്ങി. അവർക്ക് അവരുടെ ദേഹത്തിന്റെ അതിര് വരമ്പുകൾ നിശ്ചയിക്കുവാൻ സാധിക്കാതെയായി. അവരുടെ ദേഹം ഉണ്ടാക്കിയിരിക്കുന്ന അതേ തന്മാത്രകൾ കൊണ്ട് ചുറ്റുപാടുകളും ഉണ്ടാക്കപ്പെട്ടിരിക്കുന്നു.  അവര് അവിടമാകെ വ്യാപിക്കുന്ന പോലെ തോന്നി. ചുറ്റുപാടുകളും കുളിമുറിയും അതിലെ പൈപ്പുകളും വരെ അവരുടെ ശരീരത്തിന്റെ ഒരു ഭാഗം മാത്രമായി അവർക്ക് അനുഭവിക്കാൻ കഴിഞ്ഞു എന്നാണു പറയുന്നത്. അകാരണമായ ഒരു സന്തോഷവും സമാധാനവും അവര്ക്കുണ്ടായി എന്ന് പറയുന്നു.
ഒരു അപകടത്തിലൂടെയാണെങ്കിലും അവർക്ക് അന്നുണ്ടായത് ബോധോദയമാണ്. അത് നമുക്ക് ധ്യാനത്തിലൂടെ സാധിക്കും. അതിലൂടെ മാത്രമേ അത് സാധിക്കൂ."

"ഈ കഥ ഇപ്പൊ ഇവിടെ പറയാൻ കാരണം " അവൻ ചോദിച്ചു .
"എനിക്ക് ഇപ്പോൾ നമ്മൾ രണ്ടു വ്യക്തികളായി തോന്നുന്നില്ല. പ്രണയത്തിനും ബോധോദയം ഉണ്ടാക്കാൻ സാധിക്കും എന്ന് ഞാൻ മനസിലാക്കുന്നു." അവൾ ഒരു കള്ള ചിരിയോടെ അവനോടു പറഞ്ഞു.
അവനവളെ ചേർത്തു പിടിച്ചു.

നിലാവിൽ നക്ഷത്രങ്ങളെണ്ണിക്കിടന്ന് അവർ എപ്പോഴോ ഉറങ്ങി.അവർക്കു ചുറ്റും രാത്രിയുടെ യാമങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.



പിറ്റേന്ന് പ്രഭാതത്തിൽ അവരെക്കാത്ത് പട്രീഷ്യയുടെ ഒരു കത്ത് അവരുടെ മുറിയിൽ കിടന്നു.

"ഈ തീരം മടുത്തിരിക്കുന്നു. ഞാൻ ശ്രീലങ്കയ്ക്ക് പോകുന്നു. മുറിയുടെ പകുതി വാടക ഇതോടൊപ്പം വക്കുന്നു. വീണ്ടും കാണാം."

വളരെ ചുരുങ്ങിയ വാക്കുകളിൽ യാത്ര പറഞ്ഞ് അവൾ യാത്രയായിരിക്കുന്നു.
ഒന്നും മനസിലാകാതെ പലകുറി കത്ത് വായിച്ചുകൊണ്ട് ലിണ്ട ശിവനെ നോക്കി.

അവൻ നിശബ്ദമായി മുറിയിൽ നിന്നിറങ്ങി കടൽതീരത്തേയ്ക്ക് നടന്നു.